ട്രംപിന്റെ നിലപാടില്‍ അല്‍പം അയവ്; യുഎസ് ഫ്യൂച്ചേഴ്‌സ് കുതിക്കുന്നു

നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയി ഇന്ത്യ അംഗീകരിക്കപ്പട്ടതിൻ്റെ ആവേശവും യൂറോപ്പിനെതിരേ വെള്ളിയാഴ്ച പ്രഖ്യാപിച്ച തീരുവ ജൂലൈ വരെ നീട്ടിവച്ചതിൻ്റെ ആശ്വാസവും ഇന്നു വിപണിയെ ഉത്സാഹിപ്പിക്കും. ആഗോള വിപണികൾ വെള്ളിയാഴ്ച താഴോട്ടുള്ള സൂചന നൽകി അവസാനിച്ചെങ്കിലും വാരാന്ത്യം പല അപായഘടകങ്ങളെയും ലഘൂകരിച്ചു. ഏഷ്യൻ വിപണികൾക്കു പിന്നാലെ ഇന്ത്യൻ വിപണിയും ഉയരും.
വെളളിയാഴ്ച ഇന്ത്യയുടെ നാലാം പാദ ജിഡിപി കണക്ക് വരും. 6.8 നും 7.0 നും ഇടയ്ക്കു ശതമാനം വളർച്ചയാണു പ്രതീക്ഷ. മൂന്നാം പാദത്തിൽ 6.2 ശതമാനം മാത്രമായിരുന്നു വളർച്ച.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,883 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,938 ലേക്കു കയറി. ഇന്നു വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും വലിയ നഷ്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ ഉൽപന്നങ്ങൾക്കു ട്രംപ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതു വാഹന കമ്പനികളെ നഷ്ടത്തിലാക്കി. യൂറോപ്യൻ ബാങ്കുകളും ക്ഷീണത്തിലായി. യൂറോപ്യൻ നിക്ഷേപകർ സർക്കാർ ബോണ്ടുകളിലേക്കും സ്വിസ് ഫ്രാങ്കിലേക്കും സമ്പാദ്യം മാറ്റുകയാണ്.
സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
80752 61549 (Whatsapp Only)
യൂറോപ്പിനു ചുമത്തുന്ന 50 ശതമാനം തീരുവയും ആപ്പിൾ ഉൽപന്നങ്ങൾക്കുള്ള 25 ശതമാനം തീരുവയും വെള്ളിയാഴ്ച യുഎസ് വിപണിയെ ഉലച്ചു. ഐഫോണിനു പ്രഖ്യാപിച്ച തീരുവ പിന്നീട് എല്ലാ സ്മാർട്ട് ഫോണുകൾക്കും ബാധകമാക്കി. തീരുവയുദ്ധം തുടരുന്നെന്നും ഏതു സമയത്തും എന്തും സംഭവിക്കാം എന്നും ഈ സംഭവങ്ങൾ കാണിക്കുന്നു. യൂറോപ്പിനെതിരായ തീരുവ ജൂലൈ ഒൻപതു വരെ നീട്ടിവച്ചതായി ഇന്നു രാവിലെ അറിയിച്ചു.
ജപ്പാനിലെ നിപ്പോൺ സ്റ്റീലുമായി അമേരിക്കയുടെ യുഎസ് സ്റ്റീലിനെ ഒന്നിപ്പിക്കാൻ പ്രസിഡൻ്റ് ട്രംപ് തീക്കുമാനിച്ചു. യുഎസ് സ്റ്റീലിനെ നിപ്പോൺ ഏറ്റെടുക്കുകയല്ല എന്നു ട്രംപ് പറയുന്നു. ആസ്ഥാനം യുഎസിൽ തുടരും. നിപ്പോൾ 1400 കോടി ഡോളർ യുഎസ് സ്റ്റീലിൽ നിക്ഷേപിക്കും. 70,000 ജോലികൾ ഉണ്ടാകും.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 256.02 പോയിൻ്റ് (0.61%) താഴ്ന്ന് 41,603.07 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 39.19 (0.67%) ഇടിഞ്ഞ് 5802.82 ൽ അവസാനിച്ചു. നാസ്ഡാക് 188.53 പോയിൻ്റ് (1.00%) നഷ്ടത്താേടെ 18,737.21 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കുതിച്ചു. ഡൗ 0.76 ഉം എസ് ആൻഡ് പി 0.89 ഉം നാസ്ഡാക് 1.68 ഉം ശതമാനം ഉയർന്നു. യൂറോപ്പിനു പ്രഖ്യാപിച്ച തീരുവ ജൂലൈ വരെ നീട്ടിയതാണു ഫ്യൂച്ചേഴ്സിനു നേട്ടമായത്
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലായി. ജപ്പാനിൽ നിക്കൈ സൂചിക 0.70 ശതമാനം കയറി. കൊറിയൻ സൂചികയും ഉയർന്നു വ്യാപാരം തുടങ്ങി.
തിരിച്ചു കയറി ഇന്ത്യ
ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഒരു ശതമാനത്തോളം ഉയർന്നു. അതോടെ ആഴ്ചയിലെ നഷ്ടം 0.70 ശതമാനത്തോളമായി കുറയ്ക്കാൻ കഴിഞ്ഞു. വിദേശ നിക്ഷേപകർ ചെറിയ തോതിലാണെങ്കിലും നിക്ഷേപം തുടർന്നു. മേയ് മാസത്തിൽ വിദേശ നിക്ഷപം 13,835 കോടി രൂപ വർധിച്ചു. ഏപ്രിലിൽ 4223 കോടിയുടെ വർധന ഉണ്ടായിരുന്നു.
വെള്ളിയാഴ്ച നിഫ്റ്റി 243.45 പോയിൻ്റ് (0.99%) ഉയർന്ന് 24,853.15 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 769.09 പോയിൻ്റ് (0.75%) നേട്ടത്തോടെ 81,721.08 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 456.95 പോയിൻ്റ് (0.83%) ഉയർന്ന് 55,398.25 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 362.90 പോയിൻ്റ് (0.64 ശതമാനം) കയറി 56,687.75 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 140.25 പോയിൻ്റ് (0.80 ശതമാനം) കുതിച്ച് 17,643.35 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2323 ഓഹരികൾ ഉയർന്നപ്പോൾ 1639 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1731 എണ്ണം. താഴ്ന്നത് 1132 ഓഹരികൾ.
എൻഎസ്ഇയിൽ 50 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 17 എണ്ണമാണ്. 93 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 48 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1794.59 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 299.78 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഒരു ശതമാനത്തോളം ഉയർന്നു ക്ലോസ് ചെയ്തെങ്കിലും വിൽപന സമ്മർദത്തിൽ നിന്നു വിപണി രക്ഷപ്പെട്ടിട്ടില്ല. ഇന്നു നിഫ്റ്റിക്ക് 24,685 ഉം 24,500 ഉം പിന്തുണയാകും. 24,900 ലും 25,800 ലും തടസം ഉണ്ടാകാം.
സ്വർണം താഴോട്ട്
വാരാന്ത്യത്തിൽ ഗണ്യമായ ഉയർച്ചയോടെ ക്ലാേസ് ചെയ്ത സ്വർണം ഇന്നു താഴോട്ടു നീങ്ങി. ഏഷ്യൻ വ്യാപാരം തുടങ്ങിയപ്പോൾ തന്നെ സ്വർണം ഔൺസിനു 14 ഡോളർ കുറഞ്ഞു. പിന്നീടു കൂടുതൽ താഴ്ന്നു. വെള്ളിയാഴ്ച സ്വർണം 3358.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഔൺസിന് 3331 ഡോളർ വരെ താഴ്ന്നിട്ട് 3340 ലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞ് വില 71,520 രൂപയിൽ എത്തി. ശനിയാഴ്ച 400 രൂപ കൂടി 71,920 രൂപയിൽ എത്തി. ശനിയാഴ്ച 400 രൂപ കൂടി 71,920 രൂപയായി.
വെള്ളിവില ഔൺസിന് 33.35 ഡോളറിലാണ്.
വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് ടണ്ണിന് 1.07 ശതമാനം ഉയർന്ന് 9594.45 ഡോളറിൽ എത്തി. അലൂമിനിയം വില 0.04 ശതമാനം നേട്ടത്തോടെ ടണ്ണിന് 2460.85 ഡോളർ ആയി. ടിൻ 0.99 ഉം ലെഡ് 1.56 ഉം ശതമാനം ഉയർന്നു. നിക്കൽ 0.15 ഉം സിങ്ക് 0.41 ഉം ശതമാനം താഴ്ന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 1.11 ശതമാനം താഴ്ന്നു കിലോഗ്രാമിന് 169.50 സെൻ്റിൽ എത്തി. കൊക്കോ 4.52 ശതമാനം ഇടിഞ്ഞ് 9815.45 ഡോളറിൽ എത്തി. കാപ്പി 0.34 ശതമാനം താഴ്ന്നു. പാമോയിൽ വില 0.16 ശതമാനം ഉയർന്നു.
ഡോളർ സൂചിക 99 നു താഴെ
തീരുവയുദ്ധം തുടരുന്ന സാഹചര്യത്തിൽ ഡോളർ സൂചിക വെള്ളിയാഴ്ച ഒരു ശതമാനം താഴ്ന്ന് 99.11 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക താഴ്ന്ന് 98.89 ൽ എത്തി.
യൂറോ 1.1403 ഡോളറിലേക്കു കയറി. പൗണ്ട് 1.3575 ഡോളറിലാണ്. ജാപ്പനീസ് യെൻ ഡോളറിന് 142.55 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് കടപ്പത്രവില അൽപം കയറി. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.509 ശതമാനത്തിലേക്കു താഴ്ന്നു.
രൂപ വെള്ളിയാഴ്ച ഒരു ശതമാനത്തോളം കയറി. ഡോളർ 79 പൈസ നഷ്ടപ്പെടുത്തി 85.21 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.20 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ ഉയരുന്നു
ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ഉയർന്നു. ബ്രെൻ്റ് ഇനം ബാരലിന് 64.78 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് 64.92 ഉം ഡബ്ല്യുടിഐ 61.66 ഉം മർബൻ ക്രൂഡ് 63.95 ഉം ഡോളറിലേക്കു കയറി.
ബിറ്റ് കോയിൻ 1.12 ലക്ഷം ഡോളർ
ബിറ്റ് കോയിൻ വെള്ളിയാഴ്ച 1,12,000 ഡോളർ വരെ എത്തിയിട്ടു വാരാന്ത്യത്തിൽ താഴ്ന്നു. ഇന്നു രാവിലെ 1.09 ലക്ഷം ഡോളർ ആണ്. ഈഥർ 2550 ഡോളറിനടുത്തു തുടരുന്നു.
വിവരങ്ങൾ സമാഹരിച്ചത് ധനം ഓൺലൈൻ ൽ നിന്നും
Article credits goes to dhanamonline.കോം
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Comment Form