Popular Post

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?
Stock Market

എത്രത്തോളം ആശങ്കപെടേണ്ടതുണ്ട്?

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം
Stock Market

പക്ഷേ ഡിഫൻസ് ഓഹരികളിൽ 6% വരെ മുന്നേറ്റം

ഓഹരി ബൈബാക്കില്‍ വന്‍ പ്രഖ്യാപനവുമായി നാരായണമൂര്‍ത്തി സംഘം

ഓഹരി ബൈബാക്കില്‍ വന്‍ പ്രഖ്യാപനവുമായി നാരായണമൂര്‍ത്തി സംഘം

ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി ബൈബാക്കാണ് ഇന്ത്യന്‍ ഐടി പ്രമുഖരായ ഇന്‍ഫോസിസ് അടുത്തിടെ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഓഹരി വില്‍പ്പനയില്‍ ഇന്‍ഫോസിസ് പ്രൊമോട്ടര്‍മാര്‍ ആരും തന്നെ പങ്കെടുക്കില്ലെന്നാണ് നിലവില്‍ ലഭ്യമായ വാര്‍ത്ത.പ്രൊമോട്ടര്‍മാര്‍ക്ക് പുറമേ, സഹസ്ഥാപകരായ നന്ദന്‍ എം. നിലേകനി, സുധ മൂര്‍ത്തി എന്നിവരുള്‍പ്പെടെയുള്ളവരും തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ ലിക്വിഡേറ്റ് ചെയ്യുന്നില്ല.

18,000 കോടിയുടെ തിരികെവാങ്ങല്‍

അടുത്തിടെ ഇന്‍ഫോസിസ് 18,000 രൂപയുടെ ഓഹരി ബൈബാക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രൊമോട്ടര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ഓഹരി തിരിച്ചുവാങ്ങലില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കമ്പനി ബുധനാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കുകയായിരുന്നു. ഓഹരി തിരികെവാങ്ങല്‍ പ്രഖ്യാപിച്ച സമയം ഇന്‍ഫോസിസിന്റെ 13.05% ഓഹരികളാണ് പ്രൊമോട്ടര്‍മാരുടെ പക്കലുണ്ടായിരുന്നത്.

വിട്ടുനില്‍ക്കുന്ന പ്രമുഖര്‍

പ്രൊമോട്ടര്‍ ഗ്രൂപ്പിനു പുറമേ സഹസ്ഥാപകര്‍, കുടുംബക്കാര്‍ എന്നിവരും ഈ ഓഹരി തിരികെവാങ്ങലില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണു വിവരം. നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധ എന്‍. മൂര്‍ത്തി, മകള്‍ അക്ഷത മൂര്‍ത്തി, മകന്‍ രോഹന്‍ മൂര്‍ത്തി, സഹസ്ഥാപകനായ നിലേകനിയുടെ ഭാര്യ രോഹിണി നിലേകനി, മക്കളായ നിഹാര്‍, ജാന്‍ഹവി നിലേകനി എന്നിവരും വിട്ടുനില്‍ക്കുന്നവരിലെ പ്രമുഖരാണ്.

ഏറ്റവും വലിയ തിരികെവാങ്ങല്‍

2025 സെപ്റ്റംബര്‍ 11 ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് ഇന്‍ഫോസിസ് ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെവാങ്ങലിന് അംഗീകാരം നല്‍കിയത്. ഏകദേശം 18,000 കോടി രൂപയാണ് ഇതിനായി മാനേജ്‌മെന്റ് ചെലവഴിക്കുന്നത്. 5 രൂപ മുഖവിലയുള്ള 10 കോടി ഓഹരികള്‍ (മൊത്തം പെയിഡ് അപ് ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 2.41%) തിരികെ വാങ്ങും. ഓഹരിയൊന്നിന് 1,800 രൂപ നിരക്കിലാകും ഈ ഓഹരി തിരികെവാങ്ങല്‍.

എന്തിന് ഓഹരി ബൈബാക്ക്?

കമ്പനിയുടെ തന്ത്രപരവും, പ്രവര്‍ത്തനപരവുമായ പണ ആവശ്യങ്ങള്‍ സന്തുലിതമാക്കുക എന്നതാണ് നിലവിലെ ഓഹരി ബൈബാക്കിന്റെ ഏറ്റവും പ്രധാന ലക്ഷ്യം. മൂലധന വിഹിത നയത്തിന് അനുസൃതമായി മിച്ച ഫണ്ട് ഓഹരി ഉടമകള്‍ക്ക് തിരികെ നല്‍കാനും ഈ നടപടി വഴിവയ്ക്കും. തുടര്‍ച്ചയായി ഓഹരികള്‍ തിരികെവാങ്ങി റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന കമ്പനികളില്‍ ഒന്നുകൂടിയാണ് ഇന്‍ഫോസിസ്.

തിരിച്ചുവാങ്ങല്‍ ചരിത്രം

2017 ന് ശേഷമുള്ള ഇന്‍ഫോസിസിന്റെ അഞ്ചാമത്തെ തിരിച്ചുവാങ്ങലാണിത്. 13,000 കോടി രൂപയുടേതായിരുന്നു ആദ്യ ബൈബാക്ക്. അന്ന് 1,150 രൂപ നിരക്കില്‍ 11.3 കോടി ഓഹരികള്‍ തിരിച്ചെടുത്തിരുന്നു. 2019 ലെ തിരിച്ചുവാങ്ങല്‍ മൂല്യം 8,260 കോടി രൂപയായിരുന്നു. 2021 ല്‍ 9,200 കോടി രൂപയും, 2022 ല്‍ 9,300 കോടി രൂപയും തിരികെവാങ്ങലിനായി നീക്കിവച്ചു.

റിട്ടെയില്‍ നിക്ഷേപകര്‍ക്ക് നേട്ടം

പ്രൊമോട്ടേഴ്‌സ് ഓഹരി തിരികെവാങ്ങലില്‍ നിന്നു വിട്ടുനില്‍ക്കുന്നത് റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. മാനേജ്‌മെന്റ് ഗ്രൂപ്പ് ഓഹരി വില്‍പ്പനയില്‍ നിന്നു വിട്ടുനില്‍ക്കുന്നത് അവര്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ സൂചന കൂടിയാണ്. ഇത് ദീര്‍ഘകാല നിക്ഷേപകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. നിലവിലെ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപനം കമ്പനിയുടെ ശക്തമായ പണ നിലയെയും, ഓഹരി ഉടമകളുടെ മൂല്യനിര്‍മ്മാണത്തോടുള്ള പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു.

നിലവില്‍ ഇന്‍ഫോസിസ് ഓഹരികള്‍ 1,471 രൂപ റേഞ്ചിലാണ് വ്യാപാരം ചെയ്യുന്നത്. ഇത് തിരികെവാങ്ങല്‍ നിരക്കായ 1,800 രൂപയിലും ഏറെ താഴെയാണ്. ഹ്രസ്വകാല നിക്ഷേപകരെ സംബന്ധിച്ച് ഇതൊരു മികച്ച അവസരമാണ്. തിരികെ വാങ്ങലിന് സെപ്റ്റംബര്‍ 11ന് അംഗീകാരം നല്‍കിയെങ്കിലും റെക്കോഡ് തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല.

വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും 
Article credits goes to malayalam.economictimes.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.




Comment Form