₹ 6,000 കോടിക്ക് വാങ്ങി, വിറ്റത് ₹ 830 കോടിക്ക്! ഇല്ലാതായത് കടക്കെണിയിലായ എഡ്‌ടെക് കമ്പനിയുടെ പ്രതാപകാല സമ്പാദ്യങ്ങള്‍
.jpg)
കടപ്രതിസന്ധിയില്‍പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതാപ കാലത്ത് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികളെ ചുളുവിലയ്ക്ക് വിറ്റഴിച്ചു. 1.2 ബില്യണ്‍ വായ്പയുടെ തിരിച്ചടവ് ആവശ്യപ്പെട്ട് ബൈജൂസിനെതിരെ വക്കാലത്ത് നല്‍കിയ വായ്പാദാതാക്കളുടെ നേതൃത്വത്തിലാണ് വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വായ്പ കുടിശികകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ വിലക്കുറവിലാണ് എപിക് (Epic), ടിങ്കര്‍ (Tynker) എന്നീ കമ്പനികളെ വിറ്റത്.
Open A Free Demat Account Online
2021ല്‍ 200 മില്യണ്‍ ഡോളറിന് (ഏകദേശം 1,700 കോടി രൂപ) ബൈജൂസ് വാങ്ങിയ കോഡിംഗ് പ്ലാറ്റ്‌ഫോമായ ടിങ്കറിനെ വെറും 2.2 മില്യണ്‍ ഡോളറിനാണ് (ഏകദേശം 18 കോടി രൂപ) ചിക്കാഗോ ആസ്ഥാനമായ കോഡ്എച്ച്എസ് (CodeHS) എന്ന കംപ്യൂട്ടര്‍ സയന്‍സ് ലേണിംഗ് പ്ലാറ്റ്‌ഫോം സ്വന്തമാക്കിയത്. അതായത് 99 ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന.
Open A Free Mutual Fund Account Online
ചൈനീസ് എഡ്യുക്കേഷന്‍ കമ്പനിയായ ടാല്‍ എഡ്യുക്കേഷന്‍ (TAL Education Group) ഗ്രൂപ്പാണ് 81 ശതമാനം വിലക്കുറവില്‍ എപ്പിക്ക് എന്ന കമ്പനിയെ സ്വന്തമാക്കിയത്. 2021ല്‍ ബൈജൂസ് 500 മില്യണ്‍ ഡോളറിന് (ഏകദേശം 4,200 കോടി രൂപ) വാങ്ങിയ എപ്പിക്കിനെ ഇപ്പോള്‍ വിറ്റിരിക്കുന്നത് വെറും 95 മില്യണ്‍ ഡോളറിനാണ് (ഏകദേശം 831 കോടി രൂപ). ആകാശിന് ശേഷം ബൈജൂസ് നടത്തിയ വമ്പന്‍ ഏറ്റെടുക്കലായിരുന്നു എപ്പിക്കിന്റേത്. രണ്ട് കമ്പനികള്‍ക്കും കൂടി ഏകദേശം 6,000 കോടി രൂപയോളം മുടക്കിയ സ്ഥാനത്ത് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് വെറും 830 കോടി രൂപ.
2019ല്‍ ബൈജൂസ് സ്വന്തമാക്കിയ മറ്റൊരു അമേരിക്കന്‍ ഉപകമ്പനിയായ ഓസ്‌മോയും (Osmo) ലേലത്തില്‍ വച്ചിരുന്നെങ്കില്‍ വാങ്ങാന്‍ ആരും തയാറായില്ല.
അമേരിക്കന്‍ കടം വീട്ടാന്‍
കഴിഞ്ഞ മേയ് 20ന് യു.എസ് പാപ്പരത്ത കോടതി ജഡ്ജി ബെര്‍നാഡന്‍ ഷാനോന്‍ ഏറ്റെടുക്കലിന് അനുമതി നല്‍കിയതായാണ് എഡ്വീക്ക് ബ്രീഫ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
യുഎസിലെ പാപ്പരത്ത നടപടികളുടെ ഭാഗമായാണ് വില്‍പ്പന. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് ബൈജൂസിന് യു.എസില്‍ കുടിശികയുള്ളത്. വില്‍പ്പന വഴി കിട്ടുന്ന തുക വായ്പാദാതാക്കളുടെ കുടിശിക തീര്‍ക്കാന്‍ വിനിയോഗിക്കും.
മ്യൂച്വൽ ഫണ്ട് ഫ്രീ ആയി മലയാളത്തിൽ പഠിക്കാം.
ബൈജൂസിന്റെ യുഎസ് പാപ്പരത്ത കഥ
യു.എസിലെ വിപുലീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തത്. കോവിഡ് കാലത്തുള്‍പ്പെടെ വന്‍ ഏറ്റെടുക്കലുകളായിരുന്നു ബൈജൂസ് നടത്തിയത്. 2017ലും 2021ലും മാത്രം 17 കമ്പനികളെ ബൈജൂസ് വാങ്ങി. മൂന്ന് ബില്യണോളം ഡോളറാണ് ഇതിനായി ബൈജൂസ് ചെലവഴിച്ചത്.
ഏറ്റെടുക്കലുകള്‍ക്കും മറ്റുമായി ബൈജൂസിന് ധാരാളം പണം നഷ്ടപ്പെടുകയും എന്നാല്‍ അതിനനുസരിച്ച് വരുമാനം നേടാനാകുകയും വന്നതോടെ യു.എസിലെ മറ്റൊരു ഉപകമ്പനിയായ ആല്‍ഫ എന്ന കമ്പനി 37 വായ്പാ ദാതാക്കളില്‍ നിന്ന് എടുത്ത 1.2 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കാനായില്ല. തുടര്‍ന്ന്, യു.എസിലെ വായ്പാദാതാക്കള്‍ കമ്പനിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ വായ്പതുകയില്‍ നിന്ന് ബൈജൂസ് 533 മില്യണ്‍ ഡോളര്‍ കാംഷാഫ്റ്റ് ഫണ്ട് എന്ന ഫണ്ടിലേക്ക് വകമാറ്റിയതായും കണ്ടെത്തി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ബൈജൂസിനെതിരെയുള്ള കേസില്‍ വായ്പാദാതാക്കള്‍ പറഞ്ഞത് ശരിയാണെന്ന് ഒരു യുഎസ് കോടതി വിധിച്ചു. ഇതോടെ ആല്‍ഫയെ പാപ്പരത്ത കമ്പനിയായി പ്രഖ്യാപിച്ചു. അതിന്റെ ആസ്തികള്‍ വിറ്റപ്പോള്‍, വെറും 97 മില്യണ്‍ ഡോളറോളം മാത്രമാണ് ബൈജൂസിന് നേടാനായത്.
ഇന്ത്യയിലും നടപടികള്‍
ഇന്ത്യയിലും ബൈജൂസ് പാപ്പരത്ത പ്രക്രിയയിലൂടെ കടന്നുപോകുകയാണ്. അടുത്തിടെ, ബൈജൂസിന്റെ സ്ഥാപനായ ബൈജൂ രവീന്ദ്രന്റെ സഹോദരനും മുന്‍ ഡയറക്ടറുമായ റിജു രവീന്ദ്രന്‍ കമ്പനി കാര്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയായ എന്‍.സി.എല്‍.ടിയെ സമീപിച്ചിരുന്നു.
ബൈജൂസിന്റെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്ന ഗ്രൂപ്പില്‍ നിന്ന് യുഎസ് വായ്പാദാതാക്കളെ നീക്കം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ഒരു കാലത്ത് 22 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയായിരുന്നു മലയാളിയായ ബൈജൂ രവീന്ദ്രന്‍ രൂപം കൊടുത്ത ബൈജൂസ്.
വിവരങ്ങൾ സമാഹരിച്ചത് dhanamonline.com ൽ നിന്നും
Article credits goes to dhanamonline.com
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
.jpg)
Comment Form