എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?
.jpg)
മുന്‍കൂട്ടി നിശ്ചയിച്ച തുക ചിട്ടയായ ഇടവേളകളില്‍ നിക്ഷേപിക്കുന്നതാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍(എസ്.ഐ.പി). ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കണോ അതോ എസ്ഐപി സൗകര്യം പ്രയോജനപ്പെടുത്തണോ എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു.
ഒരേ ഫണ്ടില്‍ നിക്ഷേപം നടത്തുമ്പോള്‍ ഒരു നിക്ഷേപ രീതി മറ്റേതിനേക്കാള്‍ എങ്ങനെ മികച്ചതാകും? ഒറ്റത്തവണ നിക്ഷേപം (Lumpsum) ആണോ എസ്ഐപി (SIP) ആണോ തിരഞ്ഞെടുക്കേണ്ടത് എന്നത് സാമ്പത്തിക സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ്. സ്ഥിര വരുമാനക്കാര്‍ക്ക് എസ്‌ഐപി അനുയോജ്യമായ മാര്‍ഗമാണ്. പ്രതിമാസ വരുമാനത്തിന് അുസരിച്ച് നിക്ഷേപം ക്രമപ്പെടുത്താന്‍ അത് സഹായിക്കുന്നു. വരുമാനം ക്രമരഹിതമാണെങ്കില്‍ ഒറ്റത്തവണ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എസ്ഐപി ചെയ്യുന്ന ഫണ്ടില്‍തന്നെ ഒറ്റത്തവണയായി നിക്ഷേപം കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം ഉദാഹരണത്തിന്, അപ്രതീക്ഷിതമായി വലിയൊരു തുക ലഭിക്കുകയോ ബോണസ് കിട്ടുകയോ ചെയ്യുമ്പോള്‍.
Open A Free Mutual Fund Account Online
താരതമ്യം ചെയ്യാം:
ചിട്ടയായുള്ള നിക്ഷേപം ശീലം വളര്‍ത്താന്‍ എസ്ഐപി മികച്ച മാര്‍ഗ്ഗമാണ്. ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ തോന്നിയേക്കാം, എന്നാല്‍ എസ്ഐപി വഴി ഉത്പാദനക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കും. നിക്ഷേപ കാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കമുള്ളവരും ചിട്ടയുള്ളവരുമാകാന്‍ സഹായിക്കുന്ന ഒന്നാണ് എസ്ഐപി. സ്ഥിരമായി നിക്ഷേപിക്കുന്നതുകൊണ്ട്, വിപണിയുടെ ഉയര്‍ച്ച താഴ്ചകളിലൂടെ നിക്ഷേപം നടത്താന്‍ സാധിക്കുന്നതിലൂടെ ഹ്രസ്വകാലത്തെ ചാഞ്ചാട്ടങ്ങളുടെ പ്രയോജനം നേടാന്‍ ഉപകരിക്കും. ലിക്വിഡ് ഫണ്ടുകളിലെ എസ്ഐപി വഴി എമര്‍ജന്‍സി ഫണ്ടുണ്ടാക്കാം. അതിനായി ബാങ്ക് അക്കൗണ്ടില്‍ വലിയ തുക ആവശ്യമില്ല.
സ്ഥിരമായി ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം, എസ്ഐപിക്ക് നിരവധി ഗുണങ്ങളുണ്ട്. ഒരേദിവസം ആരംഭിച്ച ഒറ്റത്തവണ നിക്ഷേപവും എസ്ഐപിയും തമ്മില്‍ നേട്ടം താരതമ്യം ചെയ്യുകയാണെങ്കില്‍, ദീര്‍ഘകാലയളവില്‍ ഒറ്റത്തവണ നിക്ഷേപമാണ് കൂടുതല്‍ മികച്ചതായി തോന്നുക, കാരണം ഇന്ത്യന്‍ ഓഹരി വിപണിയുടെ ദീര്‍ഘകാല സഞ്ചാരം ഒരേദിശയിലാണെന്നതുതന്നെ.
10 വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപയോ 10 ലക്ഷം രൂപയോ ഉള്ള ഒരു ഒറ്റത്തവണ നിക്ഷേപം മാത്രമാവാം. എസ്ഐപി ചെയ്യുന്നതിലൂടെ, കഴിഞ്ഞ 10 വര്‍ഷമായി എല്ലാ മാസവും നിക്ഷേപിക്കുന്നതിനാല്‍, ഉയര്‍ന്ന തുക സ്വരുക്കൂട്ടാനും നിക്ഷേപിക്കാനും സാധിച്ചിട്ടുണ്ടാകും. അതിനാല്‍, ചിട്ടയായതും സ്ഥിരമായതുമായ നിക്ഷേപ ശീലമാണ് എസ്ഐപിയുടെ നേട്ടം.
എസ്ഐപിയില്‍ നെഗറ്റീവ് റിട്ടേണ്‍?
നിക്ഷേപം നടത്തുന്ന ഫണ്ടിന്റെ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും ഇത്. ഡെറ്റ് ഫണ്ടുകളില്‍ നെഗറ്റീവ് റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഓവര്‍നൈറ്റ്, ലിക്വിഡ്, ഷോര്‍ട്ട് ടേം തുടങ്ങിയ വിഭാഗങ്ങളെ ആശ്രയിച്ച് റിസ്‌ക് താരതമ്യേന കുറഞ്ഞ ഫണ്ടുകളാണ് ഇവ. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ നെഗറ്റീവ് റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്, പ്രത്യേകിച്ച് ഹ്രസ്വകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നതെങ്കില്‍. ഇക്വിറ്റി ഫണ്ടുകളില്‍ എസ്ഐപി ചെയ്യുമ്പോള്‍ ദീര്‍ഘകാല കാഴ്ചപ്പാട് ആവശ്യമാണ്. 10 വര്‍ഷമെങ്കിലും കൈവശം വെച്ചാല്‍ ഇക്വിറ്റി ഫണ്ട് വിഭാഗങ്ങളിലെ എസ്ഐപികള്‍ നഷ്ടമുണ്ടാക്കില്ലെന്ന് സമീപകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നു. ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും, ദീര്‍ഘകാലയളവില്‍ മികച്ച റിട്ടേണ്‍ തന്നെ ലഭിക്കും.
എസ്‌ഐപി എത്രകാലം?
എത്രകാലം വേണമെങ്കിലും എസ്ഐപി തുടരാം. ഫണ്ടിന്റെ പ്രകടനം മികച്ചതാണെങ്കില്‍ നിക്ഷേപ നിര്‍ത്തുകയോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറുകയോ ചെയ്യേണ്ട ആവശ്യമില്ല. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഭാഗികമായി പണം പിന്‍വലിച്ചാലും ബാക്കി നിക്ഷേപം തുടരാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രത്യേകത.
വര്‍ഷംതോറും എസ്ഐപി തുക വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയതില്‍ ചേരുന്നതിന് പകരം നിലവിലെ ഫണ്ടിലെ തുക വര്‍ധിപ്പിച്ചാല്‍ മതി. അതായത് എസ്ഐപി ടോപ്പ് അപ്പ് ചെയ്താല്‍ മതിയെന്ന് ചുരുക്കം. എസ്ഐപി ടോപ്പ് അപ്പ്, ഭാഗികമായി പിന്‍വലിക്കല്‍, നിര്‍ത്തിവെയ്ക്കല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഇതെല്ലാം സാധ്യമാണ്.
ഓരോ ലക്ഷ്യത്തിനും വേറെവേറ എസ്ഐപി ആരംഭിക്കുക എന്നതാണ് മറ്റൊരുരീതി. അങ്ങനെ വരുമ്പോള്‍ ഒരു ലക്ഷ്യം പൂര്‍ത്തീകരണത്തോട് അടുക്കുമ്പോള്‍ ഏതില്‍ നിന്ന് പണം എടുക്കണമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.
വിവരങ്ങൾ സമാഹരിച്ചത് mathrubhumi.com ൽ നിന്നും
Article credits goes to mathrubhumi.com
Disclaimer അറിയിപ്പ് : അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form